TRUTH AND FAITH

Thursday, August 26, 2010

ആദായനികുതി പരിധി ഉയര്‍ത്തുന്നു .

ന്യൂഡല്‍ഹി: നികുതിഘടനയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്ന പ്രത്യക്ഷ നികുതിച്ചട്ട ബില്ലിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ആദായനികുതി ഇളവിനുള്ള വരുമാനപരിധി 1.6 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്താനുള്ള ബില്ലിലെ നിര്‍ദേശം ശമ്പളവരുമാനക്കാര്‍ക്ക് ആശ്വാസമാകും. 

അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് പുതിയ പ്രത്യക്ഷ നികുതിച്ചട്ടം നിലവില്‍ വരിക. ബില്‍ പാര്‍ലമെന്‍റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനാണുദ്ദേശിക്കുന്നത്. നികുതി നിരക്ക് കുറയ്ക്കുന്നുണ്ടെങ്കിലും നികുതിദായകരുടെ ശൃംഖല വിശാലമാക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ഇതുവഴി നികുതി വരുമാനം ഉയര്‍ത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ബില്‍ പാര്‍ലമെന്‍റിലവതരിപ്പിച്ചു കഴിഞ്ഞാല്‍ രണ്ടുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിഷയനിര്‍ണയ സമിതിയുടെ പരിഗണനയ്ക്ക് വിടും. 
കമ്പനി നികുതിക്ക് ഏര്‍പ്പെടുത്തിയ സര്‍ച്ചാര്‍ജും സെസ്സും ഒഴിവാക്കാനും ബില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ കമ്പനി നികുതി നിലവിലുള്ള 30 ശതമാനമായി തുടരും.

നിലവിലുള്ള നികുതി ഘടനയിലെ സങ്കീര്‍ണതകള്‍ക്ക് പുതിയ പ്രത്യക്ഷനികുതിച്ചട്ടം പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രിസഭായോഗത്തിനു ശേഷം ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇളവുകള്‍ പരിമിതപ്പെടുത്തും. മൂന്ന് ആദായ നികുതി സ്ലാബുകളാണുണ്ടാവുക. അവ ഓരോവര്‍ഷവും മാറ്റേണ്ട ആവശ്യമുണ്ടാവില്ല-ധനമന്ത്രി പറഞ്ഞു.

No comments:

Post a Comment